കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് പാണക്കാട്ടെത്തിയ അദ്ദേഹം പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, എം.കെ. മുനീർ എന്നിവർക്കൊപ്പമാണ് അദ്ദേഹം പാണക്കാട് എത്തിയത്. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കൊടുവള്ളി മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും.(Karat Razack quits CPM, returns to Muslim League)
മാതൃസംഘടനയായ മുസ്ലിം ലീഗിലേക്കുള്ള തന്റെ മടക്കം സിപിഎം നേതൃത്വത്തിന്റെ അവഗണനയ്ക്കും വഞ്ചനയ്ക്കുമുള്ള മറുപടിയാണെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സിപിഎം തന്നെ തുടർച്ചയായി അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനാക്കിയത് സിപിഎമ്മിന്റെ രാഷ്ട്രീയമായ അടവുനയം മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം തന്നെ സമീപിച്ചിരുന്നതായും റസാഖ് വ്യക്തമാക്കി.
മുസ്ലിം ലീഗുമായി പിണങ്ങി 2016-ൽ പുറത്തുപോയ കാരാട്ട് റസാഖ്, കൊടുവള്ളി മണ്ഡലത്തിൽ സിപിഎം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് യു.ഡി.എഫ് കോട്ടയായ കൊടുവള്ളിയിൽ ലീഗിന് വലിയ പ്രഹരമേൽപ്പിച്ചാണ് അദ്ദേഹം സഭയിലെത്തിയത്. എന്നാൽ 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു.

