ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഒഴിവാക്കാൻ നിർണ്ണായക നീക്കവുമായി ഇറാൻ. മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പുതിയ സുരക്ഷാ ചട്ടക്കൂടിന് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആണ് ഇക്കാര്യം അറിയിച്ചത്.(Ready for nuclear testing and security framework, Iran to India)
ആഗോളതലത്തിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ ആണവ നിലയങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ കർശനമായ പരിശോധനയ്ക്ക് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് അറിയിച്ചു. ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു.
ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റങ്ങൾ ഇസ്രായേലും സഖ്യകക്ഷികളും പൂർണ്ണമായും അവസാനിപ്പിക്കണമെന്ന നിബന്ധനയും ഇറാൻ മുന്നോട്ടുവെച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഈ വിഷയത്തിൽ ഇറാൻ ഔദ്യോഗികമായി മൗനം പാലിച്ചു. അന്താരാഷ്ട്ര കപ്പൽ പാതയിലെ തടസ്സങ്ങൾ നീങ്ങാത്തത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വ്യാപാര മേഖലയെ ബാധിക്കുന്നുണ്ട്.

