തിരുവനന്തപുരം: പതിറ്റാണ്ടുകളായി പാർട്ടിയിലുണ്ടായിരുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ ഇപ്പോൾ സ്വീകരിച്ച നിലപാടുകൾ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan G Sudhakaran Controversy). അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സുധാകരന്റെ തീരുമാനം വലിയ വഞ്ചനയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ രൂക്ഷ വിമർശനം നടത്തിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയെത്തുടർന്ന് പാർട്ടി വിട്ട ടി.കെ. ഗോവിന്ദനെയും ജി. സുധാകരനെയും മുഖ്യമന്ത്രി ഒരേപോലെ വിമർശിച്ചു.
“കേരളത്തിൽ രണ്ടു ടേം നിബന്ധനയുടെ ഭാഗമായി ഒട്ടേറെ കഴിവുള്ളവർ സ്ഥാനങ്ങളിൽ നിന്ന് മാറിനിന്നിട്ടുണ്ട്. അവരെല്ലാം പാർട്ടി തീരുമാനത്തിന് വിധേയരായി. എന്നാൽ തനിക്ക് മാത്രമെന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി. സുധാകരൻ കരുതുന്നത്. പാർട്ടിയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത് വലിയ പാതകമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം , അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചിരുന്നെങ്കിലും പാർട്ടി തീരുമാനത്തിന് വഴങ്ങി മാറിനിന്ന ഡി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരന്റെ നിലപാട് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജി. സുധാകരൻ കാണിച്ച ‘ചെറ്റത്തരത്തിന്’ വിപരീതമായി പാർട്ടിക്ക് വിധേയനായി നിൽക്കുന്നതാണ് ഒരു രാഷ്ട്രീയക്കാരന് ചേർന്നതെന്നായിരുന്നു പിണറായിയുടെ പരാമർശം.
പാർട്ടിയും ജനങ്ങളും അർപ്പിച്ച വിശ്വാസം മുഴുവൻ കളഞ്ഞുകുളിച്ച് ഗൂഢാലോചന നടത്തുകയാണ് സുധാകരൻ ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സി.പി.എമ്മിലെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ ഇത്തവണ അമ്പലപ്പുഴയിൽ സ്വതന്ത്രനായി അങ്കത്തിനിറങ്ങുന്നത്. അദ്ദേഹത്തിന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സി.പി.എം നേതൃത്വം പ്രതിരോധത്തിലായത്.
Story Summary:
Chief Minister Pinarayi Vijayan launched a scathing attack on former minister and senior leader G. Sudhakaran, calling his decision to contest as a UDF-backed independent in Ambalappuzha a “great betrayal” and “cheating.” In a sharp contrast, Vijayan praised Congress leader K. Sudhakaran for showing political discipline by adhering to his party’s decisions. The CM alleged that G. Sudhakaran’s actions destroyed his long political legacy and proved that his personal ambitions outweighed party loyalty.

