വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ ഉപരോധത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ ക്രൂഡ് ഓയിൽ വിലക്കയറ്റവും വിതരണ പ്രതിസന്ധിയും പരിഹരിക്കാനാണ് ഈ നീക്കം. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും ഏപ്രിൽ 19 വരെ അനുമതി നൽകിയതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു.(US temporarily eases sanctions on Iran oil, Decisive move)
യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിവരുന്ന സൈനിക നീക്കങ്ങൾ എണ്ണ വിതരണത്തെ ബാധിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ഊർജ്ജ മേഖലയ്ക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി.
ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണ ആഗോള വിപണിയിലേക്ക് എത്തിക്കാൻ ഈ ഇളവ് സഹായിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. നിലവിൽ ചൈന കുറഞ്ഞ വിലയ്ക്ക് ശേഖരിച്ചുവെച്ചിരിക്കുന്ന ഇറാന്റെ എണ്ണ ശേഖരം ലോക വിപണിക്കായി തുറന്നുകൊടുക്കുന്നത് വിതരണ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ക്യൂബ, ഉത്തര കൊറിയ, റഷ്യൻ അധിനിവേശത്തിലുള്ള യുക്രൈൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ഈ ഇളവ് ബാധകമായിരിക്കില്ല.
അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ, അന്താരാഷ്ട്ര വിപണിയിലേക്ക് നൽകാൻ തങ്ങളുടെ പക്കൽ മിച്ചമുള്ള എണ്ണയില്ലെന്ന് ഇറാൻ പ്രതികരിച്ചു. നിലവിൽ ഇറാന്റെ കൈവശം വിൽക്കാൻ പാകത്തിൽ മിച്ചമുള്ള ക്രൂഡ് ഓയിൽ ഇല്ലെന്ന് ഇറാൻ ഓയിൽ മന്ത്രാലയ വക്താവ് സമൻ ഘോഡോസി വ്യക്തമാക്കി. അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന എണ്ണ വാങ്ങുന്നവർക്ക് വെറുതെ പ്രതീക്ഷ നൽകാൻ മാത്രമുള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു.

