പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ സി.പി.എം വിമതൻ പി.കെ. ശശി കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ ‘കൈപ്പത്തി’യിൽ ജനവിധി തേടും (PK Sasi Ottapalam Candidate). യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് കൈപ്പത്തി ചിഹ്നം തന്നെ ഉപയോഗിക്കാൻ കോൺഗ്രസ് നേതൃത്വവും ശശിയും തമ്മിൽ ധാരണയിലെത്തി. കൈപ്പത്തി ചിഹ്നമില്ലാതെ മത്സരിക്കുന്നത് വോട്ടിംഗിൽ തിരിച്ചടിയുണ്ടാക്കുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് ചിഹ്നത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായത്.
നേരത്തെ മണ്ഡലത്തിൽ സ്ഥാപിച്ച ബോർഡുകളിലും നടത്തിയ റോഡ് ഷോകളിലും ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ല. എന്നാൽ ഇനിമുതൽ ‘കൈപ്പത്തി’ ചിഹ്നം ഉൾപ്പെടുത്തിയുള്ള പ്രചാരണ ബോർഡുകളാകും മണ്ഡലത്തിൽ ഉയരുക. ദീർഘകാലം സി.പി.എമ്മിൽ പ്രവർത്തിച്ച പി.കെ. ശശിക്ക് പാർട്ടി വോട്ടുകൾ വിള്ളലുണ്ടാക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ശശിക്കൊപ്പം സി.പി.എം വിട്ട പ്രവർത്തകരും പ്രചാരണരംഗത്ത് സജീവമാണ്.
പി.കെ. ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം ഇപ്പോഴും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. മുൻപ് അദ്ദേഹം നേരിട്ട ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് ഈ എതിർപ്പ്.
സി.പി.എം വിട്ടശേഷം രൂപീകരിച്ച ‘മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ’യുടെ പിന്തുണയോടെയാണ് ശശി യു.ഡി.എഫിൽ എത്തിയത്. സി.പി.എമ്മിന്റെ കെ. പ്രേംകുമാറിനെതിരെ ശശിയെ ഇറക്കുന്നതിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
Story Summary:
Former CPM leader P.K. Sasi has decided to contest from the Ottapalam constituency under the ‘Hand’ symbol of the Congress. Initially planned as a UDF-backed independent, the decision to use the official symbol came following demands from local Congress leaders to avoid confusion among voters. The UDF believes Sasi can attract traditional CPM votes, potentially tilting the scales in a constituency held by the LDF.

