ആലപ്പുഴ: കേരളത്തിൽ ഇടത് സർക്കാരിന്റെ മൂന്നാമൂഴം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽ.ഡി.എഫിന് വോട്ട് നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി (G Sudhakaran Ambalappuzha).
തന്റെ സ്ഥാനാർത്ഥിത്വത്തെ ‘പാർലമെന്ററി വ്യാമോഹം’ എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
“പിണറായി വിജയൻ മുഖ്യമന്ത്രിയായാൽ സന്തോഷമുണ്ട്, പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് ഞാൻ പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനം എൽ.ഡി.എഫിന് വോട്ട് ചെയ്യില്ല.”
വീണ്ടും മത്സരിക്കുന്ന എ.എം. ആരിഫ്, സജി ചെറിയാൻ, യു. പ്രതിഭ, വി.എൻ. വാസവൻ എന്നിവരെ സുധാകരൻ കടന്നാക്രമിച്ചു. “ആരിഫ് ആലുവയിൽ പോയി മത്സരിക്കുന്നത് പാർലമെന്ററി വ്യാമോഹമല്ലേ? സജി ചെറിയാനും പ്രതിഭയും വാസവനും മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഇതൊന്നും വ്യാമോഹമല്ലേ? ഇവരൊക്കെ കണ്ണടച്ചിരിക്കുകയാണ്.”
താൻ ഒരു ജനകീയ സ്വതന്ത്രനാണെന്നും തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പിന്തുണ നൽകിയാൽ അത് സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്രനായി രംഗത്തിറങ്ങിയത് ജില്ലയിലെ എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫ് പിന്തുണയോടെ അദ്ദേഹം മത്സരിക്കുന്നത് മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമാക്കും.
Story Summary:
Former CPM heavyweight and independent candidate from Ambalappuzha, G. Sudhakaran, clarified his stance on Pinarayi Vijayan’s ‘third term’, stating it is unlikely due to the current political climate. He lashed out at CPM leaders like A.M. Ariff and Saji Cherian, questioning their repeated candidacies as ‘parliamentary ambition’. Sudhakaran added that he would welcome support from any party, including the UDF, in his run as a ‘people’s independent’.

