കായംകുളം: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ കായംകുളത്തെ പത്തിരിക്കടയിൽ ഉപഭോക്താക്കളും കടയുടമയും തമ്മിൽ കയ്യാങ്കളി (Kayamkulam Pathiri Shop Conflict). പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്തവർക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പണം മുൻകൂട്ടി വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് രോഷാകുലരായ ഉപഭോക്താക്കൾ കടയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെ ഗതാഗത തടസ്സവുമുണ്ടായി.
അപ്രതീക്ഷിതമായി ഉണ്ടായ പാചകവാതക ക്ഷാമമാണ് ഓർഡറുകൾ വൈകാൻ കാരണമായതെന്ന് കടയുടമ വിശദീകരിച്ചു. ഗ്യാസ് സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ പാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ വിരുന്നുകാർ വീട്ടിലെത്തുന്ന സമയത്ത് പത്തിരി ലഭിക്കാത്തത് ഉപഭോക്താക്കളെ പ്രകോപിപ്പിച്ചു. വിവരമറിഞ്ഞ് കായംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും ആളുകളെ നിയന്ത്രിക്കാൻ ഏറെ പാടുപെട്ടു. പോലീസിന്റെ സാന്നിധ്യത്തിലും ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തർക്കം തുടർന്നു. ഒടുവിൽ പത്തിരി ലഭിക്കാത്തതിനെത്തുടർന്ന് പലരും നിരാശരായി മടങ്ങുകയായിരുന്നു.

