കോട്ടയം: ട്വന്റി-20 സ്ഥാനാർത്ഥി പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ പാർട്ടിയുടെ വീഴ്ചയല്ലെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് (Sabu M Jacob Twenty20 NDA Alliance). ലക്ഷ്മിപ്രിയ, വീണ നായർ എന്നിവർക്ക് പകരം പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെട്ടെന്ന് തീയതി പ്രഖ്യാപിച്ചതും വോട്ടർ പട്ടിക പരിശോധിക്കാൻ മതിയായ സമയം ലഭിക്കാത്തതുമാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വിശേഷ ദിവസങ്ങൾ പരിഗണിക്കാതെയാണ് നടന്നതെന്നും ഇത് വോട്ടർമാരെയും പാർട്ടികളെയും ഒരുപോലെ ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ആളുകൾ പാർട്ടിയുടെ നയങ്ങളിൽ ആകൃഷ്ടരായി വരുമ്പോൾ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാറ്റം വരുന്നത് എല്ലാ മുന്നണികളിലും സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. ഇതിനെ ‘കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥികൾ’ എന്ന് വിളിക്കുന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് ഒരു മുന്നണിയുടെയും ഭാഗമാകേണ്ടതില്ല എന്നായിരുന്നു ട്വന്റി-20യുടെ തീരുമാനമെങ്കിലും കേരളത്തിൽ പാർട്ടിയെ ഇല്ലാതാക്കാൻ എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ ശ്രമിച്ച സാഹചര്യത്തിലാണ് എൻഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് സാബു എം. ജേക്കബ് വെളിപ്പെടുത്തി. രാജ്യത്തെ വികസന നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുന്നണിയെന്ന നിലയിലാണ് എൻഡിഎയെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

