ദുബായ്: ഇറാൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇത്തവണത്തെ ചെറിയ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി (Eid-ul-Fitr 2026). യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ തുറസായ സ്ഥലങ്ങളിലുള്ള ഈദ് ഗാഹുകളും പ്രാർത്ഥനകളും അധികൃതർ റദ്ദാക്കി.
വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ കർശന നിയന്ത്രണം. പള്ളികൾക്കുള്ളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്‌കാരം നടക്കുകയെന്നും നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യു.എ.ഇ മതകാര്യ മന്ത്രാലയം അറിയിച്ചു.
ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ഉൾപ്പെടെയുള്ള വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് തീരുമാനം. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിലെത്തണം.തുറസായ സ്ഥലങ്ങളിലെ പ്രാർത്ഥനകൾ ഒഴിവാക്കി പള്ളികളിൽ മാത്രം നമസ്‌കാരം നടത്താൻ ഖത്തർ ഭരണകൂടം നിർദ്ദേശിച്ചു. രാവിലെ 5.33-നാണ് നമസ്‌കാര സമയം. ഖുതുബ ഉൾപ്പെടെയുള്ള ചടങ്ങുകൾ 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം.
പള്ളികൾക്കുള്ളിൽ മാത്രം നമസ്‌കാരം നടത്താൻ സുന്നി എൻഡോവ്‌മെൻ്റ്‌സ് ജനറൽ ഡയറക്ടറേറ്റ് നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്താനും അധികൃതർ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഗൾഫ് രാജ്യങ്ങൾ.
Story Summary:
Due to ongoing security threats and tensions involving Iran, major Gulf nations including the UAE, Qatar, and Bahrain have cancelled outdoor Eid-Gahs for the upcoming Eid-ul-Fitr. Authorities have directed believers to perform Eid prayers strictly inside mosques. In Qatar, prayers are scheduled for 5:33 AM with a 15-minute limit for the entire ceremony, emphasizing safety and national security.

