കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി പൂർണ്ണമായും തെറ്റി. സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ, കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങളിലേക്ക് സുധാകരൻ കടക്കുന്നതായാണ് സൂചന. അദ്ദേഹത്തെ അനുനയിപ്പിക്കാനായി ഇളവ് നൽകാൻ സാധിക്കുമോയെന്ന് ഹൈക്കമാൻഡ് പരിശോധിക്കുന്നതായാണ് പുതിയ വിവരം.(Huge explosion in Congress, K Sudhakaran says ‘goodbye’)
15 നിയോജക മണ്ഡലങ്ങളിൽ തന്റെ അനുയായികളെ സ്ഥാനാർത്ഥികളായി നിർത്താൻ സുധാകരൻ ആലോചിക്കുന്നുണ്ട്. സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് അറിയിക്കാൻ വിളിച്ച മുതിർന്ന നേതാക്കളോട് അദ്ദേഹം ക്ഷുഭിതനായാണ് പ്രതികരിച്ചത് എന്നാണ് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ‘ഗുഡ് ബൈ’ പറഞ്ഞാണ് സുധാകരൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഡിസിസി ഭാരവാഹികളും സുധാകരനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. കൂടിയാലോചന നടത്താതെ എന്തിന് പകരം സ്ഥാനാർത്ഥിയെ നിശ്ചയിച്ചു എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിലപാടിനോട് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും യോജിക്കുകയായിരുന്നു.
കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ പാർട്ടി നീക്കം നടത്തുമ്പോൾ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപിയിൽ ചേരാൻ അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുധാകരൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഉണ്ടാകും. എഐസിസി നേതൃത്വവും അതീവ ഗൗരവത്തോടെയാണ് ഈ നീക്കങ്ങളെ നിരീക്ഷിക്കുന്നത്.

