പത്തനംതിട്ട: ഏറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആറന്മുള മണ്ഡലത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കാൻ ധാരണയായി. ആറന്മുള സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നൽകാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. ഇന്ന് തന്നെ മണ്ഡലത്തിലെത്തി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.(Kummanam Rajasekharan to contest in Aranmula
അതേസമയം, പത്തനംതിട്ട ജില്ലയിലെ തന്നെ മറ്റൊരു പ്രധാന മണ്ഡലമായ കോന്നി ബിഡിജെഎസിന് നൽകാനാണ് എൻഡിഎയിൽ തീരുമാനമായത്. ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തർക്കമുള്ള സീറ്റുകളിൽ അന്തിമ ധാരണയിലെത്തിയിട്ടുണ്ട്.
തൃശൂർ സീറ്റ് പത്മജ വേണുഗോപാലിന് നൽകിയതിലുള്ള അതൃപ്തിയെത്തുടർന്ന് എം.ടി. രമേശ് ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കൊടുങ്ങല്ലൂർ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തനായ ബി ഗോപാലകൃഷ്ണനെ അനുനയിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. അടൂർ മണ്ഡലത്തിൽ ആശാനാഥ് ബിജെപി സ്ഥാനാർത്ഥിയായേക്കും.

