തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം സെൻട്രലിൽ കരമന ജയനെ മാറ്റി കുമ്മനത്തെ പരിഗണിച്ചേക്കും. അതേസമയം, സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്ന് മുതിർന്ന നേതാവ് എം.ടി. രമേശ് ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് വിവരം.(BJP second phase candidate list likely to be announced today)
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായേക്കും. അടൂർ മണ്ഡലത്തിൽ ആശാനാഥിനെയാണ് ബിജെപി പരിഗണിക്കുന്നത്. ആറന്മുള സീറ്റ് സഖ്യകക്ഷിയായ ബിഡിജെഎസിന് നൽകാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. തൃശൂർ സീറ്റ് പത്മജ വേണുഗോപാലിന് നൽകിയതിൽ അതൃപ്തിയുള്ള എം.ടി. രമേശ് മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
പാർട്ടിക്കുള്ളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പി.എസ്. ശ്രീധരൻപിള്ളയെപ്പോലുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞതും ചെങ്ങന്നൂരിൽ എം.വി. ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ സീറ്റ് ലഭിക്കാത്തതിൽ ബി. ഗോപാലകൃഷ്ണനും അതൃപ്തിയിലാണ്. തൃപ്പൂണിത്തുറ സീറ്റ് ട്വൻറി 20-ക്ക് നൽകിയതിലും പ്രാദേശിക ഘടകങ്ങളിൽ മുറുമുറുപ്പ് ബാക്കിയാണ്.

