ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. ബുധനാഴ്ച വൈകുന്നേരത്തോടെ പട്ടിക (Congress Candidate List) പുറത്തിറക്കുമെന്ന് കരുതിയിരുന്നെങ്കിലും, തർക്കങ്ങൾ പരിഹരിക്കാനാവാതെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം രാത്രി വൈകിയും തുടരുകയാണ്. ഇതോടെ സ്ഥാനാർഥി പ്രഖ്യാപനം ഇനിയും വൈകുമെന്ന് ഉറപ്പായി.
പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ സജീവമായി നിലനിൽക്കുന്നതും ഗ്രൂപ്പ് തർക്കങ്ങളുമാണ് പട്ടിക വൈകാൻ പ്രധാന കാരണം. മുതിർന്ന സംസ്ഥാന നേതാക്കളും കേന്ദ്ര നേതൃത്വവും ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും സമവായത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.
പ്രധാന തടസ്സങ്ങൾ:
കണ്ണൂരും കോന്നിയും: ഈ മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള നിർണായക സീറ്റുകളിൽ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു.
കൊച്ചിയിലെ പോര്: കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസിനായും ദീപ്തി മേരി വർഗീസിനായും അണികൾ ചേരിതിരിഞ്ഞ് രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
ഇതിനിടെ ആദ്യഘട്ടത്തിൽ 55 പേരെ പ്രഖ്യാപിച്ചെങ്കിലും രണ്ടാംഘട്ട പട്ടിക നീളുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന് പ്രവർത്തകർ ആശങ്കപ്പെടുന്നു. പ്രചാരണത്തിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥി നിർണ്ണയം നീളുന്നത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അതേസമയം , തെരഞ്ഞെടുപ്പില്‍ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കങ്ങളും സുധാകരന്‍ തുടങ്ങിയിട്ടുണ്ട്. കണ്ണൂർ സീറ്റ് നൽകിയില്ലെങ്കിൽ സുധാകരൻ കടുത്ത നിലപാടിലേക്ക് പോകുമെന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ടുതന്നെ സുധാകരനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് കോൺഗ്രസ് തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേഷ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല.
Story Summary:
The announcement of Congress’s second-list candidates for the upcoming elections is facing delays due to ongoing disputes over key seats. Despite high-level meetings in Delhi, the party has struggled to reach a consensus on constituencies like Kochi, Kannur, and Konni. The delay has sparked frustration among party workers as the election campaign period shortens.

