തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായി. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗിന് 27 സീറ്റുകൾ നൽകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും ആർഎസ്പി 5 സീറ്റുകളിലും ജനവിധി തേടും.(UDF seat sharing completed, says VD Satheesan)
ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോൺഗ്രസിന് വിട്ടുനൽകി. ആർഎസ്പി തങ്ങളുടെ മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകിയ പകരം പയ്യന്നൂർ ഏറ്റെടുത്തു. പി.വി. അൻവർ ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർത്ഥിയെ നിർത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണനെ യുഡിഎഫ് പിന്തുണയ്ക്കും.
അനൂപ് ജേക്കബ് (പിറവം), സിഎംപി (തിരുവനന്തപുരം), കെഡിപി (പാല), ആർഎംപി (വടകര) എന്നിങ്ങനെയാണ് മറ്റ് സീറ്റ് ധാരണകൾ. തൃക്കരിപ്പൂർ സീറ്റ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറാനും തീരുമാനമായി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 55 അംഗ പട്ടികയിലെ പ്രധാന സ്ഥാനാർത്ഥികൾ, വട്ടിയൂർക്കാവ്: കെ. മുരളീധരൻ, പാലക്കാട്: രമേഷ് പിഷാരടി, കൊടുങ്ങല്ലൂർ: ഒ.ജെ. ജനീഷ്, കൊട്ടാരക്കര: ഐഷ പോറ്റി, ചിറയിൻകീഴ്: രമ്യാ ഹരിദാസ്, തൃത്താല: വി.ടി. ബൽറാം, തവനൂർ: വി.എസ്. ജോയ് എന്നിവരാണ്. എംപിമാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അവശേഷിക്കുന്ന 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകുന്നേരത്തോടെ തീരുമാനിക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.

