തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സിപിഎമ്മിനെപ്പോലെ കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Congress is a national party, says Ramesh Chennithala)
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധിക താമസം ഉണ്ടായിട്ടില്ല. ഇന്ന് തന്നെ പൂർണ്ണരൂപത്തിലുള്ള പട്ടിക പുറത്തുവരും. നാളെ മുതൽ യുഡിഎഫ് സജീവമായ പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കും. ഇത്തവണ സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം വോട്ടായി മാറും. സ്വന്തം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സിപിഎം നോക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിനകത്ത് ഇത്രയധികം കലഹം ഉണ്ടായ മറ്റൊരു കാലമില്ലെന്നും നിരവധി നേതാക്കളാണ് പാർട്ടി വിട്ടു പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ. സുധാകരൻ ഉൾപ്പെടെ മൂന്നോ നാലോ എംപിമാർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി തിരഞ്ഞെടുപ്പ് സമിതിയാണ്. നേതൃത്വം ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ എല്ലാവരും അത് അംഗീകരിക്കും. കെ. സുധാകരനെ സംബന്ധിച്ച് എന്നും പാർട്ടിയാണ് വലുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരന്റികളിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. യുഡിഎഫിന്റെ വിജയം ഇത്തവണ സുനിശ്ചിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

