തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്നലെ 55 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടിരുന്നു. ബാക്കി സീറ്റുകളിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ഇന്ന് നിർണ്ണായക യോഗങ്ങൾ ചേരും.(Other Congress candidates will also be announced today, K Sudhakaran unhappy)
ആദ്യഘട്ട പട്ടികയിൽ നിലവിലെ എംപിമാർ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിനെതിരെ കെ. സുധാകരൻ എംപി രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിൽ മത്സരിക്കണമെന്ന കടുത്ത നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. സുധാകരനെ അനുകൂലിച്ച് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
ആദ്യ പട്ടികയിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ഉൾപ്പെടാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസിന് പകരം മനോജ് മൂത്തേടൻ, ഉല്ലാസ് തോമസ് എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്. ലൈംഗികാരോപണ കേസുകൾ നിലനിൽക്കുന്നതാണ് എൽദോസിന് തിരിച്ചടിയായതെന്നാണ് സൂചന.
വി.ഡി. സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്), കെ. മുരളീധരൻ (വട്ടിയൂർക്കാവ്), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), സണ്ണി ജോസഫ് (പേരാവൂർ), രമേഷ് പിഷാരടി (പാലക്കാട്), എ. സുരേഷ് (മലമ്പുഴ), രമ്യാ ഹരിദാസ് (ചിറയിൻകീഴ്), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി) എന്നിങ്ങനെയാണ് പട്ടിക. കണ്ണൂർ, കോന്നി, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് എംപിമാരുടെ അവകാശവാദങ്ങൾ കാരണമാണെന്നാണ് വിവരം. ഇന്നത്തെ ചർച്ചകൾക്ക് ശേഷം വൈകുന്നേരത്തോടെ സമ്പൂർണ്ണ പട്ടിക പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

