കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനത്തിൽ വഴങ്ങാതെ കെ. സുധാകരൻ എംപി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപ്പര്യം അദ്ദേഹം ഹൈക്കമാൻഡിനെ നേരിട്ട് അറിയിക്കും. ഇന്ന് രാഹുൽ ഗാന്ധിയുമായും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.(K Sudhakaran does not budge from his stance even after the decision of Congress leadership)
എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കെപിസിസി സ്ക്രീനിംഗ് കമ്മിറ്റിയുടെ നിലപാടിന് ഹൈക്കമാൻഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു. എന്നാൽ, സുധാകരൻ്റെ നിലപാടിൽ മാറ്റമില്ല. ഡൽഹി യാത്രയ്ക്ക് മുൻപ് മല്ലികാർജുൻ ഖർഗെ സുധാകരനുമായി സംസാരിച്ചിരുന്നു. പട്ടിക പ്രഖ്യാപിക്കാനിരിക്കെ, സുധാകരന്റെ നിലപാട് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം, കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരനായി വീണ്ടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പിണറായി സർക്കാരിനെ താഴെയിറക്കാൻ പടനായകൻ എത്തുന്നു എന്നും കണ്ണൂരിന്റെ ഹൃദയമാണ് കെഎസ് എന്നും ഫ്ലക്സുകളിൽ വിശേഷിപ്പിക്കുന്നു. സുധാകരന്റെ പിടിവാശി മണ്ഡലത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിലാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ.

