മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാർട്ടിയുടെ കരുത്തുറ്റ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതോടെ വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Unexpected moves in Muslim League, PK Kunhalikutty to contest in Malappuram)
കാസർഗോഡ് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ ഉയർന്ന ശക്തമായ പ്രാദേശിക പ്രതിഷേധമാണ് ഇത്തരമൊരു മാറ്റത്തിന് ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഷാജിക്ക് വിജയസാധ്യതയുള്ള ഉറച്ച സീറ്റ് നൽകണമെന്ന നിലപാടിലാണ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ.
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്നതോടെ ഒഴിവുവരുന്ന വേങ്ങര സീറ്റ് ഷാജിക്ക് സുരക്ഷിതമായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മലപ്പുറത്ത് മുസ്ലിം ലീഗ് നേതൃയോഗം ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായതായി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി സംഘടനാരംഗത്ത് തുടരാനാണ് താല്പര്യമെന്നും പി.എം.എ. സലാം യോഗത്തിൽ വ്യക്തമാക്കി. ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെക്കുറിച്ച് സാദിഖ് അലി തങ്ങൾ നേതാക്കളിൽ നിന്ന് വ്യക്തിപരമായ അഭിപ്രായങ്ങൾ തേടുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ എല്ലാ മണ്ഡലങ്ങളിലും അന്തിമ ധാരണയാകും. നാളെ പാണക്കാട് വെച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം.

