ന്യൂഡൽഹി : കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് വിളിച്ച് ചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിലാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.(ECI to announce poll schedule for Assam, West Bengal, TN, Kerala, Puducherry)
ഇന്ന് തീയതി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും കമ്മീഷന്റെ ഷെഡ്യൂൾ. വിഷു ഉൾപ്പെടെ കണക്കിലെടുത്താകും കേരളത്തിലെ വോട്ടെടുപ്പ് തീയതി നിശ്ചയിക്കുക. പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. സുരക്ഷയ്ക്കായുള്ള അർദ്ധ സൈനിക സേനാ വിന്യാസം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.
കേരളത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികൾ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഇടത് മുന്നണിയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് തീരുമാനം. എൽ ഡി എഫിലെ മുഴുവൻ സീറ്റുകളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായി. സി.പി.എമ്മും ഘടകകക്ഷികളും ഇന്ന് തന്നെ പട്ടിക പുറത്തുവിടും.
തുടർഭരണത്തിനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറക്കും. എം.പിമാർ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുക എന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും നാളെ പുറത്തുവരും. ജയസാധ്യത കൂടുതലുള്ള ‘എ ക്ലാസ്’ സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. കേരളത്തിൽ മാറ്റം വേണം എന്ന മുദ്രാവാക്യവുമായാണ് ബിജെപി ഇത്തവണ അങ്കത്തിനിറങ്ങുന്നത്.

