തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഉചിതമായ നിലപാട് സർക്കാർ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന പ്രസ്ഥാനമാണ് സി.പി.എം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Will inform the Supreme Court of the appropriate stance, MV Govindan on Sabarimala women’s entry)
രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തകർക്കായി എം.വി. ഗോവിന്ദൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ആരാധനാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ പാചകവാതക ക്ഷാമം മൂലം ഭക്ഷണം മുടങ്ങുന്നില്ലെന്ന് പ്രവർത്തകർ ഉറപ്പുവരുത്തണം. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ശ്മശാനങ്ങളിൽ ബദൽ സംവിധാനം ഏർപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
യുവതീപ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാടിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതായാണ് സൂചനകൾ. ആചാര സംരക്ഷണം വേണമെന്ന ഭക്തരുടെ ആവശ്യം പരിഗണിച്ച് നാളെ സുപ്രീം കോടതിയിൽ പുതിയ നിലപാട് അറിയിക്കാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിശ്വാസികളെ പിണക്കാതിരിക്കാനാണ് ഈ തന്ത്രപരമായ മാറ്റം. ദേവസ്വം ബോർഡിന് പിന്നാലെ സർക്കാരും ഈ പാത സ്വീകരിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

