തിരുവനന്തപുരം: കേരളത്തിലെ സി.പി.എം ചരിത്രത്തിലില്ലാത്ത വിധം തകർച്ച നേരിടുകയാണെന്നും ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജി. സുധാകരന്റെ തീരുമാനം ഈ തകർച്ചയുടെ അവസാനമാണെന്നും അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും സതീശൻ വ്യക്തമാക്കി.(Will support G Sudhakaran, says VD Satheesan)
ജി. സുധാകരനെ ആദരവുള്ള ഉത്തമ കമ്മ്യൂണിസ്റ്റ് എന്നാണ് സതീശൻ വിശേഷിപ്പിച്ചത്. രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് താൻ നേരത്തെ പറഞ്ഞപ്പോൾ പലരും ചിരിച്ചു. പുതുയുഗ യാത്രയ്ക്കിടെ ജനങ്ങളുടെ മനസ്സ് വായിച്ചതിൽ നിന്നാണ് താനിത് പറഞ്ഞത്. സുധാകരന്റെ പുറത്തുപോക്ക് അതിന്റെ തുടക്കം മാത്രമാണ്.
ഇന്നത്തെ സംസ്ക്കാരം തീവ്ര വലതുപക്ഷമാണ്. പി.ആർ ഏജൻസികൾക്ക് വേണ്ടി സർക്കാർ പണമൊഴുക്കി പരസ്യങ്ങളിലൂടെ കള്ളം പ്രചരിപ്പിക്കുകയാണ്. ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ താൻ നിയമസഭയിൽ ‘നീതിമാൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനത്തിന് മാറ്റമില്ല. അധികാരത്തോട് ആർത്തിയാണെന്ന ആരോപണത്തിന് സുധാകരൻ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ബാക്കിയുള്ള നേതാക്കളാരും സന്യാസിമാരല്ലല്ലോ എന്നും സതീശൻ പരിഹസിച്ചു.
ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സി.പി.എം ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മുതിർന്ന നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഇനി എന്ത് അനുനയ നീക്കമാണ് പാർട്ടിക്ക് നടത്താൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ജി. സുധാകരനൊപ്പം നല്ല കമ്മ്യൂണിസ്റ്റുകൾ ഉണ്ടാകുമെന്ന് പറഞ്ഞ സതീശൻ, സുധാകരന്റെ സ്വതന്ത്ര നിലപാടിനെ യു.ഡി.എഫ് അനുകൂലമായ രീതിയിൽ കാണുന്നു എന്ന വ്യക്തമായ സൂചനയാണ് നൽകിയത്.

