കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ ക്ലീൻ ചിറ്റ്. വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ജീവനക്കാർക്ക് ഡി.എ സംബന്ധിച്ച സന്ദേശങ്ങൾ അയച്ചതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഇത് നല്ല ഭരണനിർവ്വഹണത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.(Relief for the government in the data leak controversy, High Court dismisses the petition)
ജീവനക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്കിൽ’ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് ഡാറ്റ കൈമാറി എന്നതിന് വ്യക്തമായ തെളിവുകളില്ല. സർക്കാർ തീരുമാനങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുന്നത് ഭരണപരമായ നടപടിക്രമം മാത്രമാണ്. ഇതിനെ സ്വകാര്യതാ ലംഘനമായി കാണാനാവില്ല.
അയച്ച സന്ദേശങ്ങളിൽ രാഷ്ട്രീയമോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതോ ആയ കാര്യങ്ങൾ ഉള്ളതായി കണ്ടെത്താനായില്ല. സെക്രട്ടറിയേറ്റ് ജീവനക്കാരനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ അനുമതിയില്ലാതെ അവരുടെ മൊബൈൽ നമ്പറുകൾ ശേഖരിച്ച് ക്ഷാമബത്ത നൽകുന്നത് സംബന്ധിച്ച സന്ദേശങ്ങൾ അയക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെന്നും ഇവർ ആരോപിച്ചിരുന്നു.

