തിരുവനന്തപുരം: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്കും തന്നെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരത്തിലേക്കും നയിച്ച മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്ത് വെച്ച് വിപുലമായ രീതിയിലാകും സ്വീകരണം സംഘടിപ്പിക്കുകയെന്ന് കായിക മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.(Sanju Samson becomes the star, Government says official reception will be organized in Thiruvananthapuram)
നമ്മുടെ സഞ്ജു ലോകം ശ്രദ്ധിക്കുന്ന കായിക വ്യക്തിത്വമായി മാറിയിരിക്കുകയാണ്. കുറെ നാളുകളായി അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണെങ്കിലും സഞ്ജുവിന്റെ വലിയ ആത്മാർത്ഥതയും പരിശ്രമവുമാണ് ഈ നിലയിൽ എത്തിച്ചത്. കേരളത്തിന്റെ ഈ പുത്രന്റെ നേട്ടത്തിൽ സംസ്ഥാന സർക്കാരിനുള്ള അഭിമാനം അറിയിക്കുന്നു. സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും ഇന്ന് ഉച്ചയ്ക്ക് താരത്തിന്റെ പിതാവിനെ നേരിൽ കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു, ടീം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് വിശ്വരൂപം പുറത്തെടുത്തത്. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായി. സൂപ്പർ 8-ൽ വിൻഡീസിനെതിരെ പുറത്താകാതെ 97 റൺസ്. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസ്. ഫൈനലിൽ ന്യൂസിലൻഡിനെതിരെ 89 റൺസ് എന്നിങ്ങനെ നേട്ടം കൊയ്തു.

