അമേരിക്കയിലെ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ നേരിടുന്ന നഗര വെല്ലുവിളികളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (US Returned Woman India Food Habits). വെഞ്ച്വർ കാപ്പിറ്റലിസ്റ്റായ നിതീഷ ബൻസാലാണ് ഇന്ത്യയിലെ നഗര സാഹചര്യങ്ങൾ തന്റെ സാമൂഹിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ലിങ്ക്ഡ്ഇന്നിലൂടെ (LinkedIn) വ്യക്തമാക്കിയത്.
അമേരിക്കയിൽ ശനിയാഴ്ച വൈകുന്നേരങ്ങൾ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വൃത്തിയുള്ള നടപ്പാതകളും അന്തരീക്ഷവുമാണ് നൽകുന്നതെങ്കിൽ, ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ നേരിടേണ്ടി വരുന്നത് കടുത്ത ചൂടും പൊടിയും മാലിന്യവുമാണെന്ന് നിതീഷ പറയുന്നു. ഇന്ത്യയിലെ നടപ്പാതകൾ പലപ്പോഴും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് ഉപയോഗിക്കുന്നത്. 40 ഡിഗ്രി ചൂടും ഹോൺ ശബ്ദവും കാരണം 30 സെക്കൻഡിനുള്ളിൽ തന്നെ തിരികെ വീടിനുള്ളിലേക്ക് കയറാൻ തോന്നുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ തെരുവുകൾ ആളുകളെ പുറത്തേക്ക് ക്ഷണിക്കുന്നില്ലെന്നും മറിച്ച് അകറ്റുകയാണെന്നുമാണ് നിതീഷയുടെ നിരീക്ഷണം. നടപ്പാതകളും റോഡുകളും മെച്ചപ്പെടുത്തിയാൽ 2035-ഓടെ ഇന്ത്യയിലെ റീട്ടെയിൽ, ഭക്ഷ്യ മേഖലകളിൽ കോടിക്കണക്കിന് ഡോളറിന്റെ അധിക വരുമാനം ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ അഭിപ്രായത്തോട് വിയോജിച്ചും നിരവധി പേർ രംഗത്തെത്തി. അമേരിക്കയിൽ ഭക്ഷണം പാകം ചെയ്യാൻ സഹായികളില്ലാത്തതാണ് ആളുകളെ പുറത്തുനിന്ന് കഴിക്കാൻ പ്രേരിപ്പിക്കുന്നതെന്നും, ഇന്ത്യയിൽ വീട്ടിൽ തന്നെ നല്ല ഭക്ഷണം ലഭിക്കുന്നത് കൊണ്ടാണ് പുറത്തുപോകാത്തതെന്നുമാണ് പലരുടെയും പക്ഷം.

