ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സംയുക്ത യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ, ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞു (China Iran Strait of Hormuz Safe Passage). ഈ സാഹചര്യത്തിൽ തങ്ങളുടെ എണ്ണക്കപ്പലുകൾക്കും ഖത്തറിൽ നിന്നുള്ള ഗ്യാസ് കപ്പലുകൾക്കും സുരക്ഷിത പാത ഒരുക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടു. ഇറാനുമായി അടുത്ത സൗഹൃദമുള്ള ചൈന, നയതന്ത്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന തങ്ങളുടെ 45% എണ്ണ ഇറക്കുമതിക്കും ആശ്രയിക്കുന്നത് ഹോർമുസ് കടലിടുക്കിനെയാണ്. യുദ്ധം തുടങ്ങിയതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു. ജനുവരിയിൽ പ്രതിദിനം ശരാശരി 24 കപ്പലുകൾ സഞ്ചരിച്ചിരുന്ന സ്ഥാനത്ത് മാർച്ച് ഒന്നിന് ഇത് വെറും നാലായി ചുരുങ്ങി. നിലവിൽ മുന്നൂറോളം എണ്ണക്കപ്പലുകൾ കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ കപ്പലുകളെ കടത്തിവിടില്ലെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൈനയുടെയോ ഇറാന്റെയോ ഉടമസ്ഥതയിലുള്ള ചില കപ്പലുകൾ നിലവിൽ കടലിടുക്ക് കടക്കുന്നുണ്ട്. ‘Iron Maiden’ എന്ന കപ്പൽ തങ്ങളുടെ സിഗ്നൽ ‘ചൈനീസ് ഉടമസ്ഥതയിലുള്ളത്’ എന്ന് മാറ്റിയ ശേഷമാണ് കഴിഞ്ഞ ദിവസം കടലിടുക്ക് കടന്നത്. എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില 15 ശതമാനത്തിലധികം വർദ്ധിച്ചു. ഇത് ലോകമെമ്പാടും പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്.
Summary:
China is reportedly in diplomatic talks with Iran to ensure safe passage for oil and gas vessels through the Strait of Hormuz as the US-Israel-Iran war intensifies.

