ന്യൂഡൽഹി: തെലങ്കാനയിൽ ക്രമസമാധാന പാലനത്തിനും സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുമായി കൂടുതൽ ഐ.പി.എസ് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി (Revanth Reddy Amit Shah Meeting). ബുധനാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഐ.പി.എസ് കേഡർ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ തെലങ്കാനയിൽ അനുവദിച്ചിട്ടുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരുടെ എണ്ണം 83-ൽ നിന്ന് 105 ആയി ഉയർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സൈബർ ക്രൈം, ലഹരിമരുന്ന് കടത്ത് തുടങ്ങിയ പുതിയ കാലത്തെ സുരക്ഷാ ഭീഷണികൾ നേരിടാൻ നിലവിലെ അംഗബലം പര്യാപ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഹൈദരാബാദ്, സൈബരാബാദ് തുടങ്ങിയ പോലീസ് കമ്മീഷണറേറ്റുകളിലെ ഭരണപരമായ സമ്മർദ്ദവും ജനസംഖ്യാ വർദ്ധനവും അദ്ദേഹം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തെലങ്കാനയിലെ പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിനായി കേന്ദ്രസഹായം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 591 മാവോയിസ്റ്റുകൾ കീഴടങ്ങി മുഖ്യധാരയിലേക്ക് വന്നതായും സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതായും രേവന്ത് റെഡ്ഡി അമിത് ഷായെ അറിയിച്ചു. കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് സർക്കാർ നൽകുന്ന പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. ചീഫ് മിനിസ്റ്ററുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. ശേഷാദ്രി, ഡി.ജി.പി ബി. ശിവധർ റെഡ്ഡി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

