ആലപ്പുഴ: സി.പി.എമ്മിലെ കരുത്തനായ നേതാവ് ജി. സുധാകരനും പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. പാർട്ടി അംഗത്വം ഉപേക്ഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് സൂചന.(Membership should be renewed, MV Govindan speaks to G Sudhakaran over phone)
വാർത്താസമ്മേളനത്തിനിടെ ജി. സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിന് എം.വി. ഗോവിന്ദൻ നൽകിയ മറുപടിയും അതിനു പിന്നാലെ അദ്ദേഹം ചിരിച്ചതുമാണ് സുധാകരനെ ചൊടിപ്പിച്ചത്. പരാമർശം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
എന്നാൽ, താൻ വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ ധരിപ്പിച്ചു. മാധ്യമങ്ങൾ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വിശദീകരിച്ച പാർട്ടി സെക്രട്ടറി, അംഗത്വം പുതുക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സുധാകരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പാർട്ടിയിൽ താൻ നേരിടുന്ന അവഗണനകൾ അദ്ദേഹം അക്കമിട്ട് നിരത്തുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് മാറിയ ശേഷം ജില്ലാ സെക്രട്ടറി ഒരിക്കൽ പോലും തന്നെ ബന്ധപ്പെട്ടില്ല. പൊതുപരിപാടികളിൽ നിന്ന് തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നു.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകാൻ നേതൃത്വം തയ്യാറായില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും സുധാകരനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

