റിയാദ്: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് വ്യാപിക്കുന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം നടത്തി. ഇതേത്തുടർന്ന് സൗദി അറേബ്യയിലെയും കുവൈത്തിലെയും നയതന്ത്ര കാര്യാലയങ്ങൾ അമേരിക്ക താൽക്കാലികമായി അടച്ചു. റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.(US embassies in Saudi Arabia and Kuwait closed until further notice)
രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ഇറാൻ റിയാദിലെ യുഎസ് എംബസി ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റ് നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ച് വീഴ്ത്തി. ഇതിന് പിന്നാലെ മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മേഖലയിലെ പ്രമുഖ രാജ്യങ്ങൾ തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സൗദി അറേബ്യയിലെയും കുവൈത്തിലെയും എംബസികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു. എല്ലാ കോൺസുലർ സേവനങ്ങളും അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. സുരക്ഷാ സാഹചര്യം മുൻനിർത്തി കാനഡയും റിയാദിലെ തങ്ങളുടെ എംബസി അടച്ചിട്ടുണ്ട്.
അമേരിക്കൻ പൗരന്മാർ സുരക്ഷിത കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും സൈനിക കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും യുഎസ് ഭരണകൂടം കർശന നിർദ്ദേശം നൽകി. സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ പലതും അടച്ചു. വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. വ്യോമപാത തുറക്കുന്ന മുറയ്ക്ക് മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ.

