എറണാകുളം: പിറവം പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ഒരേ കുടുംബത്തിലെ അംഗങ്ങളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു (Piravom river incident). ഇന്നലെ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ, യുവതിയുടെ ഭർത്താവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ദുരൂഹത വർധിച്ചത്. അതേസമയം, കുടുംബത്തിലെ 13 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമായി തുടരുകയാണ്.
മൂവാറ്റുപുഴ സ്വദേശിയായ നാരായണന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പായിപ്ര സ്വദേശിനിയായ വിജിമോളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കാഴ്ചപരിമിതിയുള്ളയാളായിരുന്നു വിജിമോൾ എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് മുമ്പ് കുടുംബം പിറവത്തെ ഒരു പാർക്ക് പ്രദേശത്ത് സമയം ചെലവഴിച്ചതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവർ സന്തോഷകരമായ സാഹചര്യത്തിലായിരുന്നു അവസാനമായി കണ്ടതെന്നാണ് സൂചന.
ഇന്നലെ വൈകുന്നേരത്തോടെയാണ് പുഴയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഒഴുകിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കരയ്ക്കെത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
പിറവം മുളക്കുളം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവം അപകടമാണോ, ആത്മഹത്യയാണോ, അതോ മറ്റേതെങ്കിലും സാഹചര്യത്തിന്റെ ഫലമാണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. കാണാതായ 13കാരിയെ കണ്ടെത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമേ സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
Story Summary:
Police have confirmed that three people found dead in the Piravom river belong to the same family. While the bodies of a woman and a child were recovered earlier, the woman’s husband was later found dead, and a search is underway for a missing 13-year-old girl.

