മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാനില്ല (Karipur Police Station Gold Theft). കരിപ്പൂർ വിമാനത്താവളത്തിലും പരിസരത്തുനിന്നുമായി വിവിധ കാലയളവുകളിൽ കണ്ടെത്തിയതും സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ കരിപ്പൂർ സ്റ്റേഷനിൽ മുൻപ് ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പത്ത് പവനോളം സ്വർണം നഷ്ടപ്പെട്ടതായി കൊണ്ടോട്ടി എഎസ്‌പി, മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി പുറത്തുവരുന്നത്. സ്റ്റേഷന്റെ ശക്തമായ സുരക്ഷാ കവചത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കാണാതായത് വലിയൊരു സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ഉദ്യോഗസ്ഥൻ തന്നെ മോഷണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഇയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നതും, സംഭവത്തിൽ ഇയാളുടെ പങ്ക് സംശയിക്കാൻ കാരണമായിട്ടുണ്ട്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടന്നുവരികയാണ്. കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ നഷ്ടപ്പെട്ടത് പോലീസിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമായതിനാൽ പ്രതിയെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Summary: In a major security breach, around 10 sovereigns of gold, valued at over Rs 10 lakh, have gone missing from the Karipur Police Station. The gold, which included items recovered from the airport and surrounding areas over several years, was under official custody. A report by the Kondotty ASP confirmed the theft, which first came to light through an intelligence report in February 2026. Preliminary investigations point towards the involvement of a former police official who was previously stationed at the facility.

