കരാക്കസ്: വെനസ്വേലയിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 920 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം (Venezuela Earthquake). 51,000-ത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരന്തം നടന്ന് 72 മണിക്കൂർ പിന്നിടുമ്പോൾ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ നെട്ടോട്ടമോടുകയാണ്. രക്ഷാപ്രവർത്തനത്തിനായുള്ള നിർണ്ണായക സമയം അവസാനിക്കാറായതോടെ പ്രതീക്ഷകൾ മങ്ങുകയാണ്.
തീരദേശ നഗരമായ ലാ ഗ്വായറയിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. തിരക്കേറിയ തെരുവുകളിൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടതോടെ സർക്കാർ മേഖലയിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അനുമതിയുള്ളവർക്ക് മാത്രമേ ഇനി ലാ ഗ്വായറയിലേക്ക് പ്രവേശനം അനുവദിക്കൂ. സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും, തദ്ദേശവാസികൾ തന്നെ നേരിട്ട് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിന്റെ ഗൗരവം ഒട്ടും കുറച്ചുകാണില്ലെന്നും, രക്ഷപ്പെടുന്ന ഓരോ ജീവനും ഒരു അത്ഭുതമാണെന്നും നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് വ്യക്തമാക്കി.
ഭക്ഷണവും വെള്ളവും എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യമായ സഹായത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന് ദുരിതബാധിതർ പരാതിപ്പെടുന്നു. അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ തയ്യാറാണെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചിട്ടുണ്ട്. സൈനികവൽക്കരിക്കപ്പെട്ട ലാ ഗ്വായറയിൽ കൂടുതൽ സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, ദുരന്തത്തിന്റെ വ്യാപ്തി വെല്ലുവിളിയായി തുടരുകയാണ്.
Summary: Venezuela is reeling under a humanitarian crisis following two massive earthquakes of magnitude 7.2 and 7.5 that struck the country on Wednesday, killing at least 920 people and leaving over 51,000 missing. The coastal region of La Guaira has been hit the hardest, where rescue efforts are struggling against time as the critical 72-hour survival window approaches its end.

