Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala
HomeAttukal Pongala 2026ആറ്റുകാൽ പൊങ്കാല: പണ്ടാര അടുപ്പിലേക്ക് തീ പകർന്നു, പൊങ്കാല കലങ്ങൾ തിളയ്ക്കുന്നു,...

ആറ്റുകാൽ പൊങ്കാല: പണ്ടാര അടുപ്പിലേക്ക് തീ പകർന്നു, പൊങ്കാല കലങ്ങൾ തിളയ്ക്കുന്നു, ആത്മസംതൃപ്തിയിൽ അനന്തപുരി | Attukal Pongala 2026

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുടെ പുണ്യത്തിൽ അനന്തപുരി. പണ്ടാര അടുപ്പിൽ 9.45ന് തീ പകർന്നു. പുലർച്ചെ മുതൽ തന്നെ ക്ഷേത്രപരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. ഭക്തിയുടെയും സമർപ്പണത്തിന്റെയും അവിസ്മരണീയ നിമിഷങ്ങൾക്കാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്.(Attukal Pongala 2026,Fire poured into the hearth)

ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് പണ്ഡാര അടുപ്പിൽ തീ തെളിയിച്ചതോടെ തുടക്കമായി. രാവിലെ പത്തരയോടെയാണ് ക്ഷേത്രത്തിന് മുന്നിലെ പ്രധാന അടുപ്പിലേക്ക് മേൽശാന്തി ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിയിച്ചത്. ഇതോടെ ലക്ഷക്കണക്കിന് സ്ത്രീജനങ്ങൾ ഒരുക്കിയ പൊങ്കാല അടുപ്പുകളിലും പ്രാർത്ഥനാപൂർവ്വം തീ പകർന്നു. രാവിലെ 9.15-ഓടെ ക്ഷേത്രത്തിലെ ശുദ്ധപുണ്യാഹമടക്കമുള്ള ശുദ്ധീകരണ ചടങ്ങുകൾ പൂർത്തിയായിരുന്നു.

ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പുറത്തെത്തി ആദ്യം തിടപ്പള്ളിയിലെ അടുപ്പിലും തുടർന്ന് വലിയ തിടപ്പള്ളിയിലും അഗ്നി പകർന്നു. ഇതിന് ശേഷമാണ് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്ക് തീ കൈമാറിയത്. പണ്ഡാര അടുപ്പിൽ തീ തെളിയിച്ച ഉടൻ തന്നെ അറിയിപ്പായി കതിനകൾ മുഴങ്ങി. ക്ഷേത്രപരിസരത്ത് നിന്ന് കിലോമീറ്ററുകൾ അകലെ റോഡുകളിലും വീട്ടുപറമ്പുകളിലും പൊങ്കാലയിടുന്ന ഭക്തർക്ക് ചടങ്ങ് തുടങ്ങിയെന്ന് അറിയിക്കാനാണ് ഇങ്ങനെ കതിന മുഴക്കുന്നത്. തിരുവനന്തപുരം നഗരത്തിന്റെ പത്തോളം കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞു. തമ്പാനൂർ, സ്റ്റാച്യൂ, പാളയം, കിഴക്കേകോട്ട തുടങ്ങി നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2.30-ഓടെ നടത്തുന്ന നിവേദ്യത്തോടെ പൊങ്കാല ചടങ്ങുകൾ പൂർത്തിയാകും.

ഉച്ചയ്ക്ക് 2.15ന് ആയിരക്കണക്കിന് അടുപ്പുകളിൽ ഒരേസമയം നിവേദ്യം അർപ്പിക്കും. ചന്ദ്രഗ്രഹണം പ്രമാണിച്ച് ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽക്കുത്ത് ചടങ്ങ് നടക്കും. രാത്രി 10.45-ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള പ്രസിദ്ധമായ എഴുന്നള്ളത്ത് ആരംഭിക്കും. നാളെ രാത്രി 9.45-ന് കാപ്പഴിച്ച് ദേവിയെ കുടിയിരുത്തും. തുടർന്ന് അർദ്ധരാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.

പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി റെയിൽവേ അധിക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala