ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഇതോടെ ആഗോള വിപണിയിലേക്കുള്ള ഇന്ധന നീക്കം തടസ്സപ്പെടുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തു. വിലക്ക് ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കർശന മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കപ്പലുകൾ കത്തിക്കുമെന്നാണ് മുന്നറിയിപ്പ്.(Iran closes Strait of Hormuz, warns of ship attacks)
ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാന പാതയാണിത്. കടലിടുക്ക് അടച്ചതിന് പിന്നാലെ മേഖലയിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ സ്ഥിരീകരിച്ചു. രണ്ട് കപ്പലുകൾക്ക് നേരെ നേരിട്ട് ആക്രമണമുണ്ടായപ്പോൾ, മൂന്നാമതൊരു കപ്പലിന് സമീപം തിരിച്ചറിയാൻ കഴിയാത്ത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
യുദ്ധം കടുത്തതോടെ ഗൾഫ് മേഖലയിലെ പ്രമുഖ ഇന്ധന പ്ലാന്റുകൾ പ്രവർത്തനം നിർത്തിവെച്ചു. ഖത്തർ എനർജി ആക്രമണ ഭീഷണിയെത്തുടർന്ന് നാച്ചുറൽ ഗ്യാസ് ഉത്പാദനം പൂർണ്ണമായും നിർത്തി. സൗദി അരാംകോയിൽ ആക്രമണമുണ്ടായി, ഇറാന്റെ ആക്രമണമുണ്ടായ പല പ്ലാന്റുകളുടെയും പ്രവർത്തനം നിർത്തിവെച്ചു. കുവൈത്ത് രാജ്യത്തെ പ്രധാന റിഫൈനറികൾ ഉത്പാദനം നിർത്തി.
ഹോർമുസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിടുന്നത് പോലും ആഗോള സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കും. നിലവിലെ അനിശ്ചിതത്വം കാരണം അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ ഇത് സാരമായി ബാധിക്കും.

