തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ അതിവേഗം പടർന്നുപിടിക്കുന്നതായി ആശങ്കാജനകമായ റിപ്പോർട്ട് (Kerala Fever Outbreak Viral Cases). പനിയും മറ്റ് പകർച്ചവ്യാധികളും ബാധിച്ച് ഇന്ന് മാത്രം സംസ്ഥാനത്ത് എട്ടുപേർ മരണപ്പെട്ടു. രോഗവ്യാപനം വൻതോതിൽ വർദ്ധിച്ചതോടെ പൊതുജനങ്ങൾ വലിയ ആശങ്കയിലായിരിക്കുകയാണ്. വിവിധ ജില്ലകളിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾ പനി ബാധിതരെക്കൊണ്ട് നിറയുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ഭൂരിഭാഗവും എലിപ്പനിയും ഡെങ്കിപ്പനിയും മൂലമാണ്. എലിപ്പനി (Leptospirosis) ബാധിച്ച് മൂന്ന് പേരും ഡെങ്കിപ്പനി (Dengue) ബാധിച്ച് രണ്ട് പേരും ഇന്ന് ജീവൻ വെടിഞ്ഞു. ഇതിനുപുറമേ മഞ്ഞപ്പിത്തം (Hepatitis), ഇൻഫ്ലുവൻസ (Influenza), സംസ്ഥാനത്ത് അടുത്തിടെ ഭീഷണിയായ അമീബിക് മസ്തിഷ്കജ്വാരം (Amoebic Meningoencephalitis) എന്നിവ ബാധിച്ച് ഓരോ മരണം വീതവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മാത്രം പുതിയതായി 150 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനൊപ്പമാണ് ആരോഗ്യവകുപ്പിനെ കൂടുതൽ ആശങ്കയിലാക്കി വിവിധ ജില്ലകളിലായി 6 പേർക്ക് കൂടി അതിതീവ്ര വ്യാപന ശേഷിയുള്ള ഷിഗല്ല (Shigella) രോഗം ബാധിച്ചതായി കണ്ടെത്തിയത്.
തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് പുതിയതായി ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് മാത്രം സംസ്ഥാനത്താകെ പനി ബാധിച്ച് 11,130 പേരാണ് വിവിധ ആശുപത്രികളിലായി ഒപി (OP) വിഭാഗത്തിൽ ചികിത്സ തേടിയത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ആരോഗ്യവകുപ്പ് സംസ്ഥാനവ്യാപകമായി പ്രതിരോധ പ്രവർത്തനങ്ങളും പ്രതിരോധ മരുന്നുകളുടെ വിതരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉറവിട നശീകരണവും പരിസര ശുചിത്വവും കർശനമായി പാലിക്കണമെന്നും, സ്വയംചികിത്സ പൂർണ്ണമായി ഒഴിവാക്കി പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി.
Story Summary: An alarming rise in infectious diseases has been reported across Kerala, with 8 deaths recorded on a single day due to various fevers and infections. The fatalities include 3 from leptospirosis, 2 from dengue, and 1 each from hepatitis, influenza, and amoebic meningoencephalitis. Additionally, 150 new dengue cases were confirmed alongside 6 new Shigella cases across Thiruvananthapuram, Thrissur, Malappuram, Kozhikode, Wayanad, and Kannur. A total of 11,130 people sought treatment for fever today, prompting the Health Department to intensify prevention efforts.

