വാഷിംഗ്ടൺ: ഇറാന്റെ ആണവ പദ്ധതികളെയും മിസൈൽ ശേഷിയെയും കുറിച്ചുള്ള കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ മുൻപ് അധികാരത്തിലിരുന്നപ്പോൾ ബരാക് ഒബാമയുടെ കാലത്തെ ‘ഭീകരമായ’ ഇറാൻ ആണവ കരാർ അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ, മൂന്ന് വർഷം മുൻപേ ഇറാൻ അണുബോംബ് സ്വന്തമാക്കുമായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് മുൻഗാമികൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.(If it weren’t for me, Iran would have built a nuclear bomb, says Trump)
നിലവിലെ യുദ്ധസാഹചര്യത്തിന് ഉത്തരവാദികൾ ബരാക് ഹുസൈൻ ഒബാമയും ‘സ്ലീപ്പി’ ജോ ബൈഡനുമാണെന്ന് ട്രംപ് പരിഹസിച്ചു. അമേരിക്ക ഏർപ്പെട്ട ഏറ്റവും അപകടകരമായ ഇടപാടായിരുന്നു ആ ആണവ കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾക്ക് ഇപ്പോൾ തന്നെ യൂറോപ്പിനെയും യുഎസ് സൈനിക താവളങ്ങളെയും തകർക്കാൻ ശേഷിയുണ്ട്. ഇത് അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
മിസൈൽ വികസന പദ്ധതിയെ ആണവ പരീക്ഷണങ്ങൾക്കുള്ള മറയായാണ് ഇറാൻ ഉപയോഗിക്കുന്നത്. ഇത് തടയാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെയാണ് സംഘർഷം പുതിയ തലത്തിലെത്തിയത്. സൈനിക കമാൻഡ് സെന്ററുകളും മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ നിരവധി ഉയർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
പരമോന്നത നേതാവിന്റെ വിയോഗത്തിന് പിന്നാലെ ഇറാൻ പശ്ചിമേഷ്യയിലുടനീളം തിരിച്ചടി തുടങ്ങി. ഇസ്രായേൽ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. യുദ്ധം സാധാരണക്കാരുടെയും ലക്ഷക്കണക്കിന് പ്രവാസികളുടെയും സുരക്ഷയെ സാരമായി ബാധിച്ചിരിക്കുകയാണ്. മേഖലയിലെ വ്യോമഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി അമേരിക്കയെ നേരിട്ട് ലക്ഷ്യമിടാൻ പാകത്തിൽ വികസിക്കുന്നത് തടയാൻ കടുത്ത സൈനിക നടപടികൾ തുടരുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.

