ദോഹ: ഖത്തറിലെ തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു (Qatar Energy Facilities Drone Attack). വ്യാവസായിക നഗരമായ റാസ് ലഫാനിലെയും മെസായീദിലെയും കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായത്. മെസായീദിലെ പവർ പ്ലാന്റിലെ വാട്ടർ ടാങ്കിന് നേരെയും റാസ് ലഫാനിലെ ഖത്തർ എനർജിയുടെ കേന്ദ്രത്തിന് നേരെയുമാണ് ഡ്രോണുകൾ എത്തിയത്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഖത്തറിന് നേരെയും ഡ്രോണുകൾ എത്തിയത്. നേരത്തെ ദോഹയിലെ ഹമദ് വിമാനത്താവളത്തിന് നേരെയും മിസൈൽ ആക്രമണം ഉണ്ടായിരുന്നു. റാസ് ലഫാനിലെ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്. ഇതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിന് നേരെ ഇറാൻ ഖൈബർ മിസൈലുകൾ പ്രയോഗിച്ചതും പശ്ചിമേഷ്യയെ പൂർണ്ണമായും യുദ്ധക്കളമാക്കി.

