തൃശൂർ: കൗമാരക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഉൾപ്പെടെ മാരക ലഹരിവസ്തുക്കൾ വിൽപന നടത്തുന്നത് തടയാൻ ശ്രമിച്ച വൃദ്ധനായ അച്ഛനെ മകൻ ക്രൂരമായി മർദ്ദിച്ചു (Son attacks father drug issue). തൃശൂർ കുന്നംകുളം സ്വദേശി സൈമണ് (62) നേരെയാണ് മകൻ ജോബിയുടെ ക്രൂരമായ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മുഖത്തും നെഞ്ചിലും മാരകമായി പരിക്കേറ്റ സൈമണെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകനെതിരെ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് (ശനിയാഴ്ച) രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുന്നംകുളം മേഖലയിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നത് ജോബിയുടെ പതിവായിരുന്നു. വീടും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന ഈ മയക്കുമരുന്ന് കച്ചവടത്തെച്ചൊല്ലി അച്ഛനും മകനും തമ്മിൽ മുൻപും പലതവണ രൂക്ഷമായ തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീടിന് മുന്നിൽ വെച്ച് ജോബി വീണ്ടും വിദ്യാർത്ഥികൾക്ക് ലഹരി കൈമാറാൻ ശ്രമിക്കുന്നത് കണ്ട് അച്ഛനായ സൈമൺ ശക്തമായി എതിർക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.
ഇതിൽ പ്രകോപിതനായ ജോബി വയോധികനായ അച്ഛനെ നിലത്തേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നിലത്തു വീണ സൈമണിന്റെ മുഖത്തും നെഞ്ചത്തും ഇയാൾ ബൂട്ടിട്ട് ആഞ്ഞുചവിട്ടി. സൈമണിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ജോബിയുടെ കൈകളിൽ നിന്നും രക്ഷപെടുത്തി ഉടൻ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി കുന്നംകുളം പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ ലഹരി വിൽപന ശൃംഖലയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Story Summary: A father named Simon was brutally assaulted by his son Joby in Kunnamkulam, Thrissur, for questioning his drug-peddling activities targeting students. Simon, who sustained severe injuries to his face and chest, is hospitalized, and Kunnamkulam police have registered a case against the absconding son.

