തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ കഴിഞ്ഞ തവണത്തെ നില തുടരാൻ എൽഡിഎഫ് തീരുമാനം. ഒരു കക്ഷിക്കും അധിക സീറ്റുകൾ നൽകേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇന്ന് വൈകുന്നേരം മൂന്നിന് നടക്കുന്ന സീറ്റ് വിഭജന ചർച്ചയിൽ ഇക്കാര്യം ഔദ്യോഗികമായി ഘടകകക്ഷികളെ അറിയിക്കും.(No one has extra seats, ‘Status Quo’ on seat distribution in LDF)
കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകൾ തന്നെ കേരള കോൺഗ്രസ് എമ്മിന് ഇത്തവണയും നൽകും. അധിക സീറ്റ് വേണമെന്ന പാർട്ടിയുടെ ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ല. കുറ്റ്യാടിക്ക് പകരം മറ്റൊരു സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യത്തിലും അനുകൂലമായ നിലപാടില്ല. ഒരു കക്ഷിക്ക് മാത്രമായി സീറ്റ് വർദ്ധിപ്പിക്കുന്നത് മുന്നണിയിലെ മറ്റ് സമവാക്യങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
വലിയ തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ‘കഴിഞ്ഞ തവണത്തെ അതേ സീറ്റ് നില’ എന്ന ഫോർമുലയാണ് സിപിഎം മുന്നോട്ടുവെക്കുന്നത്. വൈകുന്നേരം നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയാകും.

