ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇസ്‌ലാമിക് റിപ്പബ്ലിക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് (IRGC Role After Khamenei Assassination). 1979-ലെ വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ശൂന്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഖമേനിയുടെ വധം ഇറാൻ ഭരണകൂടത്തിന്റെ അടിത്തറ ഇളക്കിയതായും പിൻഗാമിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത രൂക്ഷമായതായും റിപ്പോർട്ടുകളുണ്ട്.
രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ താൽക്കാലിക ഭരണസമിതി ഭരണകാര്യങ്ങൾ നിയന്ത്രിക്കുമെന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് അലി ലാരിജാനി അറിയിച്ചു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്, ലാരിജാനി എന്നിവർക്കാണ് നിലവിൽ മുൻഗണന കൽപ്പിക്കുന്നത്. എന്നാൽ ഇറാൻ റെവല്യൂഷണറി ഗാർഡ് ഈ സാഹചര്യത്തിൽ അധികാരം പിടിച്ചെടുക്കുമോ അതോ പിൻവാങ്ങുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഖമേനിയുടെ മരണത്തിന് പിന്നാലെ ടെഹ്‌റാനിലെ വാലി-അസ്ർ സ്ക്വയർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ തടിച്ചുകൂടുകയും രാജ്യം കനത്ത ദുഃഖാചരണത്തിലുമാണ്.
ഇറാന്റെ മിസൈൽ ശേഷി പൂർണ്ണമായും തകർക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണമാറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കയും ഇസ്രായേലും സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇറാന്റെ ഭരണകൂടം ഒരാളിൽ മാത്രം അധിഷ്ഠിതമല്ലെന്നും കൗൺസിലുകളിലൂടെ അതിജീവിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ഇസ്രായേൽ വീണ്ടും ആക്രമിക്കുമെന്ന ഭയത്താൽ പുതിയ നേതാവിനെ പ്രഖ്യാപിക്കുന്നത് വൈകാൻ സാധ്യതയുണ്ട്. നിലവിൽ ഗൾഫ് മേഖലയിലുടനീളം യുദ്ധം പടരുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ സജീവമാണ്.

