ടെൽ അവീവ്: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ ‘ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ’ എന്ന സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ തൊടുത്ത മിസൈലുകൾ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ പതിച്ചു (Thick Smoke Rising In Tel Aviv). നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ സിൻഹുവ വാർത്താ ഏജൻസി പുറത്തുവിട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇസ്രായേലിലുടനീളം അപായ സൈറണുകൾ മുഴങ്ങിയതും ജനങ്ങളോട് ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ സൈന്യം നിർദ്ദേശിച്ചതും. ഇറാന്റെ ഒന്നാം ഘട്ട പ്രത്യാക്രമണത്തിൽ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇസ്രായേലിനെ ലക്ഷ്യമാക്കി വന്നതായാണ് റിപ്പോർട്ടുകൾ.
ഇസ്രായേലിന്റെ അയൺ ഡോം, ആരോ എന്നീ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും വെടിവെച്ചിട്ടെങ്കിലും ചിലത് ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായാണ് സൂചന. ടെൽ അവീവിലെ ജനവാസ മേഖലകളിലും സൈനിക കേന്ദ്രങ്ങൾക്ക് അടുത്തും പുക ഉയരുന്നത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇസ്രായേൽ പ്രതിരോധ സേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാജ്യം മുഴുവൻ ഇപ്പോൾ ‘എസൻഷ്യൽ ആക്ടിവിറ്റി’ എന്ന അടിയന്തര ഘട്ടത്തിലേക്ക് മാറിയിരിക്കുകയാണ്. വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അവധി നൽകി.
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ‘തകർപ്പൻ മറുപടി’ നൽകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ആവർത്തിച്ചു. ടെൽ അവീവിന് പുറമെ വടക്കൻ ഇസ്രായേലിലും ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങളിലും സ്ഫോടനങ്ങൾ നടന്നതായി സ്ഥിരീകരണമുണ്ട്. യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടെൽ അവീവിലേക്കുള്ള സർവീസുകൾ പൂർണ്ണമായും റദ്ദാക്കി. ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

