ന്യൂഡൽഹി: ഡൽഹി രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ ചലനങ്ങളുണ്ടാക്കി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ കോടതി, കൃത്യമായ തെളിവുകളില്ലാതെ കേസ് കെട്ടിച്ചമച്ചതിന് അന്വേഷണ ഏജൻസിയായ സിബിഐയെ രൂക്ഷമായി വിമർശിച്ചു.(Arvind Kejriwal breaks down after discharge in Delhi excise policy case)
അന്വേഷണത്തിൽ സിബിഐ കാണിച്ച വീഴ്ചകളെ കോടതി അക്കമിട്ട് നിരത്തി. വ്യക്തമായ തെളിവുകളില്ലാത്ത കേസിൽ എന്തിനാണ് ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് കോടതി ചോദിച്ചു. അന്വേഷണം നടത്തിയ രീതിയെ ചോദ്യം ചെയ്ത കോടതി, കേസ് നിലനിൽക്കത്തക്കതല്ലെന്ന് വ്യക്തമാക്കി.
വിധി പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട അരവിന്ദ് കേജ്‌രിവാൾ വികാരാധീനനായി പൊട്ടിക്കരഞ്ഞു. “സത്യം ജയിച്ചു” എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് തന്നെയും പാർട്ടിയെയും തകർക്കാൻ കെട്ടിച്ചമച്ച കേസാണിതെന്ന് കേജ്‌രിവാൾ ആരോപിച്ചു.

