കൊച്ചി: കണ്ണൂരിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയെന്ന ആരോപണത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ-സിനിമ മേഖലകളിൽ ചർച്ചകൾ ചൂടുപിടിക്കുന്നു (Veena George Attack News). മന്ത്രിയുടെ പരിക്കിനെയും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളെയും പരിഹസിച്ചും വിമർശിച്ചുമാണ് ജോയ് മാത്യുവും അഖിൽ മാരാറും രംഗത്തെത്തിയത്.
മന്ത്രിയുടെ പേരോ സംഭവമോ പരാമർശിക്കാതെ ‘അഭിനയം’, ‘നാടകം’ എന്നീ വാക്കുകൾ ഉപയോഗിച്ചായിരുന്നു ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
“അപ്രതീക്ഷിത വേദിയിലൂടെ മികച്ച അഭിനേതാക്കൾ കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളിയാണ്. മാറാത്തത് ഒന്ന് മാത്രം, ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം. നാടകം വളരട്ടെ!” – ജോയ് മാത്യു കുറിച്ചു.
മന്ത്രിയുടേത് വെറും അഭിനയമാണെന്ന സൂചനയാണ് ജോയ് മാത്യു നൽകുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു കഴിഞ്ഞു.
അതേസമയം , കേരളം കണ്ട ഏറ്റവും മോശം മന്ത്രി മാത്രമല്ല, ഒരു ‘മഹാദുരന്തമാണ്’ വീണാ ജോർജെന്നാണ് അഖിൽ മാരാർ പ്രതികരിച്ചത്. ഒരു ഡോക്ടർക്ക് സംഭവിച്ച പിഴവിന്റെ പേരിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കാനുള്ള വിവേകം മന്ത്രിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ നേതാക്കൾ ഈ വിഷയം ആളിപ്പടർത്താനാണ് ശ്രമിക്കുന്നത്. രണ്ട് വിഭാഗത്തിലെയും യുവാക്കൾ തമ്മിത്തല്ലി ചാവാനാണ് നേതാക്കൾ ആഗ്രഹിക്കുന്നത്. ആർക്കെങ്കിലും ഒരു രക്തസാക്ഷിയെ കിട്ടിയാൽ അത് അവർക്ക് ലോട്ടറിയാണെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി.
ചെയ്യാത്ത തെറ്റിന്റെ പേരിൽ കുട്ടികളെ ജയിലിലടയ്ക്കുകയും കോൺഗ്രസ് ഓഫീസുകൾ തല്ലിത്തകർക്കുകയും ചെയ്യുന്നത് നാടിന് നാശമാണെന്നും അഖിൽ മാരാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്തുണച്ച് ഇടത് നേതാക്കൾ രംഗത്തെത്തിയപ്പോൾ, ഇത് നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Story Summary: Actor Joy Mathew and director Akhil Marar reacted to the alleged attack on Health Minister Veena George by Youth Congress workers. Joy Mathew took a satirical dig mentioning ‘great acting on unexpected stages,’ while Akhil Marar called the minister a ‘disaster’ and criticized the political leadership for inciting violence among youth for political gains.

