കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മന്ത്രിക്ക് നിലവിൽ കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.(Medical bulletin says Minister Veena George’s health condition is improving)
രക്തസമ്മർദ്ദം നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് കടുത്ത വേദനയ്ക്ക് കാരണമായത്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ദീർഘദൂര യാത്രകൾ ചെയ്യാൻ സാധിക്കാത്ത സാഹചര്യമായതിനാൽ മന്ത്രി ആശുപത്രിയിൽ തന്നെ തുടരും.
കഴിഞ്ഞ ദിവസം വൈകിട്ട് വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് സുരക്ഷ ഭേദിച്ച് പ്രതിഷേധക്കാർ ഇരച്ചെത്തിയതോടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിക്കെതിരായ ആക്രമണത്തിൽ തെളിവില്ലെന്ന് വാദിക്കാൻ ചലഞ്ചുകളുമായി പ്രതിപക്ഷ സംഘടനകൾ. മന്ത്രി വീണാ ജോർജിനെ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരെങ്കിലും ഹാജരാക്കിയാൽ അവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് ‘കുഴിമന്തി’ നൽകുമെന്നാണ് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. സോഷ്യൽ മീഡിയയിൽ ഈ ചലഞ്ച് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണ്ണം പാരിതോഷികമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.

