തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യാതൊരു തെളിവുമില്ലാതെയാണ് തന്ത്രിയെ പ്രതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar visits Thantri in hospital in Sabarimala gold theft case)
റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ പരാമർശങ്ങളൊന്നുമില്ല. വി.എൻ. വാസവന്റെയും കടകംപള്ളി സുരേന്ദ്രന്റെയും പങ്കാണ് യഥാർത്ഥത്തിൽ അന്വേഷിക്കേണ്ടത്. ജയിലിൽ പോകേണ്ടത് അവരാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്ന മന്ത്രി വാസവന്റെ ആരോപണത്തിന് തെളിവുണ്ടെങ്കിൽ അത് പോലീസിന് നൽകട്ടെ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. അയ്യപ്പഭക്തരോട് സ്നേഹമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണം. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകണം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കണം. ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി ഈ കാര്യങ്ങൾ ചെയ്യട്ടെ എന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

