കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നു വീണത്. ബുധനാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. ഈ സമയം സ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.(Building slab collapses again in Kozhikode)
വലിയങ്ങാടിക്ക് സമീപമുള്ള വാടിയിൽ ലൈനിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള ഇരുമ്പ് സ്ലാബാണ് താഴേക്ക് പതിച്ചത്. താഴെ പ്രവർത്തിച്ചിരുന്ന ഗോഡൗണിന്റെ ആസ്ബറ്റോസ് ഷീറ്റുകൾക്ക് മുകളിലേക്കാണ് സ്ലാബ് വീണത്. ആഘാതത്തിൽ മേൽക്കൂരയും തകർത്ത് സ്ലാബ് താഴെ വീഴുകയായിരുന്നു.
മുപ്പതിലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടമാണിത്. അപകട സമയത്ത് ഗോഡൗണിലോ പരിസരത്തോ ആരും ഇല്ലാതിരുന്നതിനാലാണ് ആർക്കും പരിക്കേൽക്കാതിരുന്നത്. അപകടത്തിന് പിന്നാലെ കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങൾ കൂടി അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഇവ അടിയന്തരമായി പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

