കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇരവിപുരത്തെ സ്ഥാനാർത്ഥി തർക്കം മാറുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെച്ചൊല്ലിയാണ് പാർട്ടിയിൽ രണ്ട് ചേരികൾ രൂപപ്പെട്ടിരിക്കുന്നത്.(Will Karthik Premachandran contest from Eravipuram, Controversy intensifies in RSP )
എൻ.കെ. പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവം മണ്ഡലത്തിൽ നിർണ്ണായകമാണെന്നും അദ്ദേഹത്തിന്റെ മകൻ എന്ന നിലയിൽ കാർത്തികിന് എളുപ്പത്തിൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നുമാണ് അനുകൂലിക്കുന്നവർ പറയുന്നത്. യുവ വോട്ടർമാരെ ആകർഷിക്കാൻ കാർത്തിക് മികച്ച സ്ഥാനാർത്ഥിയാണെന്നും ഇവർ വാദിക്കുന്നു.
കാർത്തികിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിക്കെതിരെ ‘കുടുംബാധിപത്യം’ എന്ന ആരോപണം ഉയരുമെന്ന് എതിർ വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാർട്ടി പ്രവർത്തനത്തിലോ സംഘടനാ രംഗത്തോ വേണ്ടത്ര സജീവമല്ലാത്ത ഒരാളെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഇവർ പറയുന്നു. മണ്ഡലം കമ്മിറ്റി അഞ്ച് പേരുടെ സാധ്യത പട്ടികയാണ് ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുന്നത്.

