ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നയം മോദി പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. പലസ്തീൻ പൗരന്മാർക്കെതിരെ ബെഞ്ചമിൻ നെതന്യാഹു അക്രമം തുടരുന്ന സാഹചര്യത്തിലുള്ള ഈ സന്ദർശനം ഇസ്രയേൽ നടപടികൾക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.(PM Modi’s visit to Israel, Congress says India’s policy of supporting Palestine has been abandoned)
വിമർശനങ്ങൾക്കിടയിലും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. ഇസ്രയേലിലെത്തുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നാളെ പ്രത്യേക ചർച്ച നടത്തും. ഇസ്രയേൽ പാർലമെന്റായ ‘നെസ്സെറ്റിനെ’ ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
വ്യാഴാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ സൈനിക, വ്യാപാര മേഖലകളിൽ നിർണ്ണായകമായ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിടും. ഇറാനിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

