ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഇന്ത്യ-പാക് വിഭജനത്തെക്കുറിച്ചുള്ള ഭാഗം മാറ്റിയത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. വിഭജനം ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരുന്നുവെന്ന തരത്തിലുള്ള പുതിയ വിശദീകരണമാണ് വിവാദത്തിന് ആധാരം.(NCERT changes partition history, New textbook in controversy)
‘ഇന്ത്യാസ് ലോംഗ് റോഡ് ടു ഇൻഡിപെൻഡൻസ്’ എന്ന അധ്യായത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് മറ്റ് വഴികളില്ലാത്തതിനാൽ അവസാനം വിഭജനം അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരാവുകയായിരുന്നു എന്ന് പുതിയ പുസ്തകം സമർത്ഥിക്കുന്നു.
നേരത്തെ ഇതേ പാഠഭാഗത്തിൽ വിഭജനത്തിന് കാരണമായി പറഞ്ഞിരുന്നത് രാഷ്ട്രീയമായ വിയോജിപ്പുകളായിരുന്നു. വിഭജനം മാത്രമായിരുന്നു ഏക പോംവഴി എന്ന തരത്തിലുള്ള പരാമർശങ്ങൾ പഴയ പതിപ്പിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലാണ് ഈ മാറ്റങ്ങളുള്ളത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ 1947 വരെയുള്ള ചരിത്രം, സ്വാതന്ത്ര്യ പ്രസ്ഥാനം, ബംഗാൾ വിഭജനം തുടങ്ങിയവയാണ് ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നത്.

