കോയമ്പത്തൂർ: പ്രണയപ്പകയെത്തുടർന്ന് പൊള്ളാച്ചിയിൽ പതിനേഴുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി സ്വദേശികളായ കൗഷി, മുത്തശ്ശി മൈലാതൾ എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ കൗശിയുടെ സഹോദരി ഹരിതയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി അഭിഷേക് (24) പോലീസിൽ കീഴടങ്ങി.(Man stabs girl and grandmother to death in Pollachi for rejecting Marriage proposal)
അഭിഷേകും കൗശിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം അഭിഷേകും മാതാപിതാക്കളും കൗശിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ കൗഷിക്ക് വിവാഹപ്രായം തികയാത്തതിനാൽ ഇപ്പോൾ വിവാഹം നടത്താനാകില്ലെന്ന് പറഞ്ഞ് വീട്ടുകാർ ഇവരെ മടക്കി അയച്ചു.
ഇന്നലെ രാത്രി വീണ്ടും കൗശിയുടെ വീട്ടിലെത്തിയ അഭിഷേക് ഉടൻ വിവാഹം വേണമെന്ന് വാശിപിടിച്ചു. വീട്ടുകാർ ഇത് നിഷേധിക്കുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തതോടെ പ്രകോപിതനായ അഭിഷേക് കരുതിയിരുന്ന കത്തിയെടുത്ത് വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.

