കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലെ 16 കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സൂചന. വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്.(16 buildings in Kozhikode Corporation are unfit, says report)
എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിലെ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. 2024-ൽ വലിയങ്ങാടിയിലെ ഒഴിവുള്ള കടകൾ പുനർലേലം ചെയ്യാൻ റവന്യൂ വിഭാഗം നീക്കം നടത്തിയപ്പോഴാണ് എഞ്ചിനീയറിംഗ് വിഭാഗം ഈ കെട്ടിടങ്ങളുടെ ബലക്ഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
എന്നാൽ, എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ടിന് അംഗീകാരം നൽകിയിരുന്നില്ല. കച്ചവടക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

